മലബാര്‍: പിന്നാക്കത്തിന്‍െറ പിന്നാമ്പുറം


Published on 24.11.2011 - Madhyamam

ഇക്കഴിഞ്ഞ ബലിപെരുന്നാളിനോടനുബന്ധിച്ച് മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ കൗതുകകരമായ ഒരു സുഹൃദ്സംഗമം അവതരിപ്പിക്കുകയുണ്ടായി. എസ്.എഫ്.ഐ നേതാവ് ഷംസീര്‍, മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്, യുവമോര്‍ച്ച നേതാവ് സുരേന്ദ്രന്‍ എന്നീ  യുവ രാഷ്ട്രീയ നേതാക്കളായിരുന്നു പരിപാടിയിലെ അതിഥികള്‍.പലതും പറഞ്ഞ കൂട്ടത്തില്‍ ഇവര്‍, വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ക്കിടയിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുകയുണ്ടായി. എസ്.എഫ്.ഐ നേതാവാണ് പറഞ്ഞുതുടങ്ങിയത്. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളുടെ പ്രസക്തിയുടെയും പ്രാധാന്യത്തിന്‍െറയും കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായ ഇത്തരം ബന്ധങ്ങളെ വ്യക്തിപരമായി ഗുണദായകമായാണ് നാല് പേരും വിലയിരുത്തിയത്. ചാനലുകളില്‍ മുഖാമുഖമിരുന്ന് കൊത്തിക്കീറുമ്പോഴും ഇവര്‍ക്കിടയിലെ വ്യക്തിബന്ധങ്ങള്‍ക്ക് കോട്ടമുണ്ടാവുന്നില്ല; മറിച്ച്, കൂടുതല്‍ സുദൃഢമാവുകയാണ് ചെയ്യുന്നത് എന്നാണ് ഓരോരുത്തരുടെയും അനുഭവം.
വ്യക്തിബന്ധങ്ങളുണ്ടാവുന്നതും ഉണ്ടാക്കുന്നതും നല്ല കാര്യം തന്നെയാണ്. ഭരണാധികാരത്തിന്‍െറ ചുറ്റുവട്ടത്തിലുള്ള രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്കിടയില്‍ ഇത്തരം വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നത് സ്വാഭാവികമാണ്. സാമൂഹികമായി ഉല്‍പാദനക്ഷമമാണോ അഥവാ അതുകൊണ്ട് സമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ എന്നതിലാണതിന്‍െറ പ്രസക്തിയും അപ്രസക്തിയും കുടികൊള്ളുന്നത്. അധികാരത്തിന്‍െറ പരിവൃത്തിക്കുള്ളില്‍ നടക്കുന്ന സൗഹൃദങ്ങള്‍ വഴി സി.പി.എമ്മിന്‍െറയോ ലീഗിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ ബി.ജെ.പിയുടെയോ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടി സീമകളെ മുറിച്ചുകടക്കുന്ന സുദൃഢീകരിക്കപ്പെട്ട ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഈ ബന്ധങ്ങളെ സുദൃഢീകരിക്കുന്ന ഘടകങ്ങള്‍ മേല്‍ത്തട്ടിലേതുമായി സാമ്യത പുലര്‍ത്തുന്നുണ്ടോ?
കേരളത്തിലെ രാഷ്ട്രീയകക്ഷികളെ വെവ്വേറെയെടുത്ത് പരിശോധിച്ചാല്‍ പരസ്പരം ഗാഢബന്ധമുള്ളവരുടെ ഒരു അധികാരശ്രേണി പാര്‍ട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നതായി കാണാന്‍ സാധിക്കും. പാര്‍ട്ടിയുടെ അധികാരത്തേയോ ഏതെങ്കിലും പ്രമുഖ നേതാക്കളെയോ ചുറ്റിപ്പറ്റി  ഇത്തരം ബന്ധങ്ങളുടെ ഒരു ശൃംഖല മുകളില്‍നിന്ന് താഴേതലംവരെ നീണ്ടുകിടക്കുന്നു. ഈ ശൃംഖലകള്‍ക്കപ്പുറവും ഇപ്പുറവരും അധികാരകേന്ദ്രങ്ങളുമായി അധികം അടുപ്പമില്ലാത്തവരുടെ (എന്നാല്‍, അടുക്കാനാഗ്രഹിക്കുന്നവരുടെ) വേറെയും ശൃംഖലകള്‍ കണ്ടെത്താനാവും. രാഷ്ട്രീയ പാര്‍ട്ടികളില്‍ മാത്രമല്ല, സാമുദായിക സംഘടനകളിലും പൗരസംഘങ്ങളിലുമെല്ലാംതന്നെ ഇത്തരത്തില്‍ നെടുകെയും കുറുകെയുമുള്ള ശൃംഖലകളുണ്ട്. മുന്നണിരാഷ്ട്രീയത്തിന്‍െറ സാമൂഹികസമ്മര്‍ദം കാരണം, പാര്‍ട്ടികള്‍ക്കുള്ളില്‍ സാമുദായിക ഗ്രൂപ്പുകള്‍ക്കും, സാമുദായിക സംഘടനകള്‍ക്കുള്ളില്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ക്കും സുരക്ഷിതമായി നിലനില്‍ക്കാനുള്ള സാഹചര്യവുമുണ്ട്.മുന്നണികളിലുള്‍പ്പെട്ട കക്ഷികളെ സ്വാധീനിക്കാന്‍ പുറത്തുള്ള സംഘടനകള്‍ക്ക് സാധ്യമാവുന്നത് അതുകൊണ്ടാണ്. കേരള കോണ്‍ഗ്രസിന്‍െറ മന്ത്രിയാവണമെന്ന് താല്‍പര്യപ്പെടാന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ സ്വാതന്ത്ര്യം കാണിക്കുന്നതുപോലെ, കോണ്‍ഗ്രസിന്‍െറ നായര്‍ സ്ഥാനാര്‍ഥിയാരാവണമെന്ന കാര്യത്തില്‍ എന്‍.എസ്.എസിന്‍െറ മുന്‍ഗണനകള്‍ക്കും മുന്നണിരാഷ്ട്രീയത്തില്‍ ഇടം ലഭിക്കാറുണ്ട്. കേരളത്തിന്‍െറ ആദ്യ മുഖ്യമന്ത്രിയാരാവണമെന്ന കാര്യത്തില്‍പോലും ഇങ്ങനെയൊരു തര്‍ക്കമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
ടി.വി. തോമസ് മുഖ്യമന്ത്രിയാവണമെന്ന് പാര്‍ട്ടിയും എം.എന്‍. ഗോവിന്ദന്‍ നായരാണ് ഏറ്റവും അനുയോജ്യനെന്ന് മറുപക്ഷവും വാദിച്ചുവത്രെ! ആദ്യത്തെ കേരള മുഖ്യമന്ത്രി നായര്‍ സമുദായക്കാരനാവുന്നതില്‍ മന്നത്ത് പത്മനാഭനും എന്‍.എസ്.എസിനും താല്‍പര്യം ജനിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല. തിരു-കൊച്ചിയിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഭൂരിപക്ഷം നായര്‍ സമുദായത്തില്‍നിന്നുള്ളവരായിരുന്നു. ഈ തര്‍ക്കം മൂത്തപ്പോഴാണ് മലബാറുകാരനായ ഇ.എം.എസിന് നറുക്ക് വീണത് എന്നാണ് ഒന്നാം കേരള മന്ത്രിസഭയെക്കുറിച്ചുള്ള അണിയറക്കഥകളുടെ ഒരധ്യായം പറയുന്നത്.കാര്യമായ വോട്ടുബാങ്കൊന്നുമല്ലാത്ത നമ്പൂതിരി സമുദായത്തില്‍പെട്ട ഇ.എം.എസിന് സാമുദായിക സമവാക്യത്തിന്‍െറ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രിസ്ഥാനം അപ്രാപ്യമായിരുന്നുവെങ്കിലും ജാതിശ്രേണിയിലെ മേല്‍ത്തട്ടുകാരന്‍ എന്ന ആനുകൂല്യമുള്ളതുകൊണ്ട് നായന്മാര്‍ക്ക് എതിര് പറയാന്‍ നിവൃത്തിയുണ്ടായിരുന്നില്ല എന്ന് ഊഹിക്കാവുന്നതാണ്. അന്നും ഇന്നും കേരളരാഷ്ട്രീയത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സാമുദായിക സംഘടന എന്‍.എസ്.എസ് തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല. ളാഹ ഗോപാലനും കൂട്ടരും മാസങ്ങളോളം സമരം ചെയ്തിട്ടും ഭൂരഹിതകര്‍ഷകരുടെ പ്രശ്നപരിഹാരം പൂര്‍ണമായില്ല.എന്‍.എസ്.എസിന്‍െറ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ പെരുന്നയിലിരുന്ന് ഒരു പ്രസ്താവന നടത്തിയാല്‍ മതി. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വെളിവാക്കപ്പെട്ട 18,500 ഉദ്യോഗനഷ്ടങ്ങള്‍ നികത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംകളടക്കമുള്ള പിന്നാക്കക്കാര്‍ സമരത്തിനിറങ്ങിയിട്ടും പ്രധാന ആവശ്യം അവഗണിക്കപ്പെട്ടു. കാരണം, എന്‍.എസ്.എസിന്‍െറ അഭിപ്രായങ്ങള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്കും നരേന്ദ്രന്‍ കമീഷന്‍െറ നിരീക്ഷണങ്ങള്‍ക്കും എതിരായിരുന്നുവെന്നതുതന്നെ.
മുസ്ലിംകളെ മുന്നില്‍ നിര്‍ത്തിയാല്‍ പിന്നാക്ക കൂട്ടായ്മയുടെ സമ്മര്‍ദശേഷി വര്‍ധിക്കുമെന്നും സമരം വിജയിപ്പിക്കാനാവുമെന്നുമായിരുന്നു മറ്റു പിന്നാക്കക്കാരുടെ ധാരണ. സമരം വിജയിച്ചുവെന്നവകാശപ്പെട്ടുവെങ്കിലും ബാക്ലോഗ് നികത്തപ്പെട്ടില്ല.  സി.കെ. ജാനുവും കൂട്ടരും മുത്തങ്ങയില്‍ കയറി സമരം പ്രഖ്യാപിച്ചു. ഫലമെന്തായിരുന്നു? നിഷ്ഠുരമായ മര്‍ദനങ്ങഴിച്ചുവിട്ട് സമരക്കാരെ അടിച്ചിറക്കി. ആദിവാസിക്ക് വോട്ടുബാങ്കില്ലാത്തതുകൊണ്ട് മാത്രമാണോ അവര്‍ക്കെതിരെ അതിക്രമം അരങ്ങേറിയത്?കേരളത്തിലെ പ്രബല സമുദായങ്ങളിലൊന്നാണ് മുസ്ലിംകള്‍. നിരവധി എം.എല്‍.എമാരും മന്ത്രിമാരും രാഷ്ട്രീയ സംഘടനകളും മതസംഘടനകളും എല്ലാമുള്ള സമുദായം. എന്നിട്ടും രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് അഭയാര്‍ഥികളാക്കപ്പെട്ട മുസ്ലിം കുടുംബങ്ങള്‍ക്ക് വീടും പുരയിടവും കിട്ടിയ വിലക്ക് വിറ്റ് സ്ഥലം കാലിയാക്കേണ്ടി വന്നതെന്തുകൊണ്ട്? കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതില്‍ ഹിന്ദു സംഘടനകള്‍ക്ക് വിജയിക്കാനായപ്പോള്‍ കലാപത്തിന്‍െറ ‘കൊലാറ്ററല്‍ ഡാമേജു’കള്‍ അനുഭവിക്കേണ്ടിവന്ന അഭയാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന നീതി ലഭിച്ചില്ല. അതേസമയം, മുത്തങ്ങയിലെ ആദിവാസികളില്‍നിന്ന് വ്യത്യസ്തമായി മുസ്ലിം സമുദായത്തിന്‍െറ അനുകമ്പയും അടിയന്തര സഹായവും മാറാട് അഭയാര്‍ഥികള്‍ക്ക് ലഭിക്കുകയുണ്ടായി.
സാമൂഹികബന്ധങ്ങളുടെ ശൃംഖലകള്‍ രൂപത്തിലും ഘടനയിലും പ്രവര്‍ത്തനക്ഷമതയിലും പരസ്പരം. വ്യത്യസ്തത പുലര്‍ത്തുന്നവയാണെന്നാണിത് സൂചിപ്പിക്കുന്നത്. സാമൂഹികജീവിതത്തിന്‍െറ സമസ്ത മേഖലകളിലും പലതരത്തില്‍ സംഘടിതരായ കേരളീയ സമൂഹം, ബന്ധങ്ങളുടെ ആഴവും പരപ്പും പ്രദാനംചെയ്യുന്ന പ്രയോജനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഇത്തരത്തില്‍ ബന്ധങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രമായില്ല, അത് പ്രയോജനം ചെയ്യണമെങ്കില്‍ അധികാരത്തില്‍ പിടിപാടുണ്ടായിരിക്കണമെന്ന സാമാന്യബോധം സുസംഘടിതരായ മലയാളികള്‍ക്കുണ്ട്. കേരളീയ ജനാധിപത്യത്തിന്‍െറ ചാലകശക്തിയെന്നു പറയാവുന്ന ‘പബ്ളിക് ആക്ഷന്‍’ അഥവാ പൊതുപ്രവര്‍ത്തനം ഈ സാമാന്യബോധത്തിനനുപൂരകമായി രണ്ടു രീതികളാണ് അവലംബിച്ചിട്ടുള്ളത്. വ്യവസ്ഥാപിതമായ രാഷ്ട്രീയ സംഘടനകളുണ്ടാക്കി, രാഷ്ട്രീയ അധികാരത്തിലും സാമ്പത്തിക-ജ്ഞാന വിഭവങ്ങളിലും പങ്കുപറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് അതിലൊന്ന്.രാഷ്ട്രീയ കിടമത്സരങ്ങളുടെയും വര്‍ഗസംഘര്‍ഷങ്ങളുടെയും ഉള്ളടക്കം ഇതിനുണ്ട്. രണ്ടാമത്തെ രൂപം സാമുദായിക/പൗരസംഘങ്ങളുടെ സാമൂഹിക പ്രവര്‍ത്തനമാണ്. ഇത് നേരിട്ട് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ളെങ്കിലും സമ്മര്‍ദഗ്രൂപ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് അധികാര കിടമത്സരത്തില്‍ പരോക്ഷമായി ഭാഗഭാക്കാവുന്നു. സാമ്പത്തിക പുരോഗതിയുടെയും സാമൂഹിക പുരോഗതിയുടെയും ഗുണഭോക്താവാകുന്നു. ഇങ്ങനെ വ്യത്യസ്തമായ രീതികളിലൂടെയാണെങ്കിലും പരസ്പര പൂരകമായി നിലനില്‍ക്കുകയും ജനാധിപത്യ സംസ്കാരവുമായി അനുപരിണമിക്കുകയും ചെയ്ത രാഷ്ട്രീയേതര സംഘടനാരൂപങ്ങള്‍, ഇന്ന് കേരളത്തിന്‍െറ പ്രതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാന്തരമായ സാമൂഹികശക്തിയാണെന്നുതന്നെ പറയാം.മുന്നണികള്‍ക്കിടയിലെ കിടമത്സരംപോലെ ഈ സമാന്തര മേഖലയിലും തീവ്രമായ കിടമത്സരങ്ങളുണ്ട്. വിഭവങ്ങള്‍ കൈയടക്കാനുള്ള വ്യഗ്രതയില്‍ ജാതി, മത, പ്രദേശം തുടങ്ങിയ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ മുന്‍ഗണനകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ബഹിഷ്കൃതരാക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു പ്രവണതയായി അത് മാറിക്കഴിഞ്ഞിട്ടുമുണ്ട്. ജാതി-മത വര്‍ഗീയതയെന്ന് ചിരപരിചിതമായ പദപ്രയോഗത്തിന് ഈ പ്രക്രിയയെ പൂര്‍ണാര്‍ഥത്തില്‍ വിശദീകരിക്കാനാവുമോ എന്ന് സംശയമാണ്. ഉദാഹരണം പറഞ്ഞാല്‍, കേരളത്തിലെ ജാതി-മത-രാഷ്ട്രീയം, സാമൂഹിക നീതി എന്ന പൊതുതത്ത്വത്തെ രാഷ്ട്രീയമായി സ്വാംശീകരിച്ചുകൊണ്ടാണ് നിലനിന്നിരുന്നത്.എന്നാല്‍, ഇന്നത് മാറിയിരിക്കുന്നുവെന്നാണ് ക്രിസ്ത്യന്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രഫഷനല്‍ വിദ്യാഭ്യാസ പ്രശ്നത്തില്‍ സ്വീകരിച്ച സമീപനം വ്യക്തമാക്കുന്നത്. (പി.ജി മെഡിക്കല്‍ സീറ്റുകളുടെ പേരിലുണ്ടായ വിവാദം ഓര്‍ക്കുക.) വിദ്യാഭ്യാസ പുരോഗതിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നിര്‍വഹിച്ച പങ്കാളിത്തം നിസ്തുലമാണ്. കേരളത്തില്‍ മാത്രമല്ല, സാര്‍വദേശീയമായിതന്നെ ആധുനിക വിദ്യാഭ്യാസത്തിന്‍െറ വ്യാപനത്തില്‍ മിഷനറി പ്രവര്‍ത്തനം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ജ്ഞാന സമ്പദ്വ്യവസ്ഥയുടെ കടിഞ്ഞാണ്‍ കൈക്കലാക്കുക എന്ന സാമ്രാജ്യത്വ തന്ത്രം നടപ്പില്‍വരുത്തിയത് മിഷനറിമാരിലൂടെയാണ്.
(തുടരും)

0 comments:

Post a Comment